"ഒരു വെൺ കൽഭരണി നിറയെ സുഗന്ധ തൈലവും ആയി അവിടെ വന്നു".
ഞാൻ ഒത്തിരി ചിന്തിച്ചു പല കാര്യങ്ങളും മനസ്സിലൂടെ കടന്നു പോയി കുറച്ചു ദിവസങ്ങൾക്കു മുന്നേ സാബു അച്ഛൻറെ ക്ലാസ് ഓർമ്മയിൽ വന്നു.(കടുകുമണി )ചെറിയ കാര്യങ്ങൾ അവഗണിക്കുന്നത് മൂലം വലിയ പാപികൾ ആയിത്തീരുന്ന അവസ്ഥ. ഈ പാപിയായ സ്ത്രീയുടെ കാര്യവും അങ്ങനെ തന്നെ ആയിരിക്കാം. എന്നാലും, ഒരുപാട് സംശയങ്ങൾ ബാക്കി വന്നു അപ്പോൾ ഒരു കാര്യം തീരുമാനിച്ചു. ഈ വചനത്തെ ഭാഗത്തെ കുറിച്ചുള്ള അച്ഛൻറെ ഉൾക്കാഴ്ച എന്തെന്ന് നോക്കാം.പലപ്പോഴും അച്ഛൻറെ ഉൾക്കാഴ്ചകൾ എന്നിൽ ഒരുപാട് പുതിയ ബോധ്യങ്ങൾ തുറന്നു തന്നിട്ടുണ്ട്.
ഞാൻ ചെന്നപ്പോൾ അച്ഛൻ വലിയ സന്തോഷത്തിലായിരുന്നു. അച്ഛൻ കുറച്ചു പ്രാവുകളെ അവിടെ വളർത്തുന്നുണ്ട് അതിലെ ഒരു പ്രിയപ്പെട്ട ഒന്ന് കുറച്ചുദിവസമായി കാണുവാൻ ഇല്ലായിരുന്നു, കുറച്ചു മുന്നേ അത് തിരിച്ചുവന്നു.ഞങ്ങൾ കുറച്ചു പൊതുകാര്യങ്ങൾ സംസാരിച്ചു കഴിഞ്ഞപ്പോൾ, വന്നതിന്റെ പ്രധാന കാരണം ഞാൻ അച്ഛനുമായി പങ്കുവെച്ചു.
അച്ഛൻ കുറച്ചുനേരം ആലോചിച്ചിരുന്നു, അതിനുശേഷം എന്നോട് പറഞ്ഞു. നമുക്ക് ആ സ്ത്രീ കൊണ്ടുവന്ന സുഗന്ധതൈലം അതിലേക്ക് ഫോക്കസ് ചെയ്യാം.നമുക്കതിനെ രണ്ട് വശത്തിലൂടെ നോക്കാം, ഒന്നാമത് പെർഫ്യൂം അഥവാ സുഗന്ധതൈലം എപ്പോഴും കുറച്ചുനേരത്തേക്ക് ഒരു കംഫർട്ടബിൾ ഫീൽ നമ്മളിൽ ക്രിയേറ്റ് ചെയ്യും, അത് നൈമിഷികം മാത്രമായിരിക്കും. ഇതുപോലെ തന്നെയല്ലേ പാപവും രണ്ടിനും ഒരേ സ്വഭാവം നിനക്ക് അനുഭവപ്പെടുന്നില്ലേ? എന്ന് അച്ഛനോട് ചോദിച്ചു. പക്ഷേ എനിക്കൊന്നും മനസ്സിലായില്ല എന്ന് എന്റെ മുഖത്ത് നിന്ന് മനസ്സിലാക്കി അച്ഛൻ കുറച്ചു കൂടി വിശദീകരിച്ചു തന്നു.
മോഷ്ടിക്കുന്ന ഒരു വ്യക്തിയെ സംബന്ധിച്ച് കുറച്ച് ദിവസത്തേക്ക് ജീവിക്കാനുള്ള ഒരു വക ലഭിച്ചു അതുമല്ലെങ്കിൽ ഏഷണി പറയുന്ന ഒരാളെ സംബന്ധിച്ച് പറയുന്ന സമയത്തുളള ഒരു ആത്മസംതൃപ്തി അതിനപ്പുറം അതിന് ഒരു നിലനിൽപ്പില്ല.പാപത്തിനെ ഒരിക്കലും നമുക്ക് ശാശ്വതമായ ഒരു കംഫർട്ട് ഫീൽ തരുവാൻ സാധിക്കുകയില്ല. പെർഫ്യൂം പിന്നെ അതുപോലെ തന്നെ ഒരു ശാശ്വതമായ സുഗന്ധം നൽകുവാൻ അതിനും സാധിക്കുകയില്ല. ഇപ്പോൾ മനസ്സിലായോ? എന്നമട്ടിൽ പറഞ്ഞു നിർത്തി കൊണ്ട് അച്ഛൻ എന്നെ നോക്കി.
മനസ്സിലായി എന്ന മട്ടിൽ തലയാട്ടി കൊണ്ട് ഞാൻ അച്ഛനോട് ചോദിച്ചു. 'എന്നാൽ ഇതിനു വേറൊരു വശമുണ്ട് എന്ന് അച്ഛൻ നേരത്തെ സൂചിപ്പിച്ചുവല്ലോ' എന്താണത്?
അതോ, ചിലർ വിശ്വാസത്തെയും പെർഫ്യൂം പൊലെ ഉപയോഗിക്കുന്നുണ്ട് എന്നു പറഞ്ഞുകൊണ്ട് അച്ഛൻ കുറച്ചു മുന്നോട്ടു നടന്നു.നീ ശ്രദ്ധിച്ചിട്ടില്ലേ ചില ആളുകൾ ഞായറാഴ്ചകളിൽ മാത്രം പള്ളിയിൽ വരുന്നത്.
'ജീവിതത്തിലെ തിരക്കുകൾ കാരണം ആയിരിക്കും ഒരു പക്ഷേ, ഞായറാഴ്ച മാത്രം അവർ വരുന്നത്'. എന്ന് ഇടയ്ക്ക് കയറി ഞാൻ അച്ഛനോട് പറഞ്ഞു. അച്ഛൻ ചിരിച്ചു കൊണ്ട് തുടർന്നു, ഞാനിവിടെ മനോഭാവത്തെ കുറിച്ചാണ് പറയുന്നത്. ഒരുതരം easy going mentality, ഇങ്ങനെയൊക്കെ മതി അല്ലെങ്കിൽ അധികം പ്രാർത്ഥിച്ചാൽ പ്രശ്നമാണ് എന്ന ചിന്താഗതി.
ഇത്തരം ചിന്താഗതി ഉള്ള ഒത്തിരി ആളുകൾ നമ്മുടെ ഇടയിൽ ഉണ്ട്, ഇനി ഒരു കഥ പറയാം. ഒരിക്കൽ രണ്ടു കള്ളൻമാർ രാത്രിയിൽ മോഷണം കഴിഞ്ഞ് രക്ഷപ്പെടാൻ ഒരുക്കി വെച്ചിരുന്നു വഞ്ചിയിൽ കയറി ശക്തിയായി മറുകരയിലേക്ക് തൊഴയാൻ ആരംഭിച്ചു. എന്നിരുന്നാലും അവരെ പിന്തുടർന്നുവന്ന നാട്ടുകാർ അവരെ പിടികൂടി എന്താണ് കാരണം? അവരുടെ വഞ്ചിയുടെ കെട്ട് അഴിക്കാൻ അവർ മറന്നുപോയിരുന്നു, ഈ കഥ ഞാൻ മുന്നേ കേട്ടതാണ് എന്ന് അച്ഛന് മനസ്സിലായി.
അതെ, അച്ഛൻ തുടർന്നു ഇതുപോലെ തന്നെയാണ് പാപമെന്ന് കെട്ട്. നമ്മൾ തുടങ്ങിയിടത്തുതന്നെ പിടിച്ചു നിർത്തുന്നു ആത്മീയതയിൽ പ്രാർത്ഥന ജീവിതത്തിൽ വിശ്വാസത്തിൽ മുന്നേറുവാൻ അനുവദിക്കാതെ കെട്ടി നിർത്തുന്നു.പ്രാർത്ഥിച്ചത് കൊണ്ടു കാര്യമില്ല എന്ന് പറയുന്നവരെയും വിശ്വാസ ജീവിതം ഉപേക്ഷിച്ചവരെയും ആ സമയം ഞാൻ ഓർത്തു.
അച്ഛൻ തുടർന്നു പകരം പാപിയായ സ്ത്രീയിൽ നിന്ന് നമുക്ക് പഠിക്കാം. വെൺ കൽഭരണിയിലെ സുഗന്ധതൈലം യേശുവിനെ കൊടുക്കാം അപ്പോൾ അവൻ, (വചനത്തിൻറെ അവസാനത്തിൽ നമ്മൾ വായിക്കുന്നതുപോലെ:['നിൻറെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു' (ലൂക്കാ 7:50)].വിശ്വാസത്തിൻറെ വെൺകൽ ഭരണിയിൽ (ഹൃദയം) സ്നേഹത്തിൻറെ സുഗന്ധതൈലം നിറച്ചു തരും. ആ അത്ഭുതം കാണുവാൻ കണ്ണുള്ളവൻ ഭാഗ്യവാൻ.
വിചിന്തനം.
1. എൻറെ വിശ്വാസജീവിതം, ഒരു പെർഫ്യൂം അനുഭവം മാത്രമാണോ എനിക്ക് തരുന്നത്?
2. വിശ്വാസത്തിലുള്ള വളർച്ച എന്നിൽ ഉറപ്പിക്കുവാൻ, എന്റെ തീരുമാനങ്ങൾ എന്തൊക്കെ?